മോസ്കോ: ലോകരാജ്യങ്ങളെ ഞെട്ടിച്ച് റഷ്യയുടെ പുതിയ നയതന്ത്ര നീക്കം. അഫ്ഗാനിസ്ഥാനിൽ അധികാരത്തിൽ തുടരുന്ന താലിബാനുമായി ഔദ്യോഗിക സൈനിക സഹകരണ കരാറിൽ റഷ്യ ഒപ്പുവച്ചു. മോസ്കോയിൽ നടന്ന അന്താരാഷ്ട്ര സുരക്ഷാ ഫോറത്തിലാണ് ഇരുവിഭാഗവും കരാർ ഒപ്പിട്ടത്.
ഇതോടെ താലിബാൻ ഭരണകൂടത്തെ ഔദ്യോഗികമായി അംഗീകരിക്കുന്ന ലോകത്തിലെ ഏക രാജ്യമായി റഷ്യ. താലിബാൻ സ്ഥാപകൻ മുല്ല മുഹമ്മദ് ഒമറിന്റെ മകനും നിലവിലെ പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് യാക്കൂബ് അടക്കമുള്ള ഉന്നത താലിബാൻ നേതാക്കളുടെ സാന്നിധ്യത്തിലാണ് കരാറിൽ ഏർപ്പെട്ടത്.
റഷ്യ പുതിയ കരാറിലൂടെ അഫ്ഗാനുമായുള്ള ബന്ധം കൂടുതൽ ശക്തമാക്കിയിരിക്കുകയാണ്. കരാറിന്റെ വിശദാംശങ്ങൾ ഇരുപക്ഷവും പുറത്തുവിട്ടിട്ടില്ല. അതേസമയം യുക്രെയ്ൻ യുദ്ധത്തിൽ റഷ്യയെ സഹായിക്കാൻ താലിബാൻ സൈന്യത്തെ അയയ്ക്കുമോ എന്നതാണ് നിലവിൽ ലോകരാജ്യങ്ങൾ ഉറ്റുനോക്കുന്നത്.
റഷ്യ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ശക്തിയാണെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ദൃഢമാകുകയാണെന്നും താലിബാൻ പ്രതിരോധ മന്ത്രി മുഹമ്മദ് യാക്കൂബ് വ്യക്തമാക്കി.